അഷ്ടവക്രനും ജനകമഹാരാജാവും (ഒന്നാം ഭാഗം)
വക്രിച്ച് വികൃതമായ ശരീരമുള്ള മഹാഗുരു അഷ്ടവക്രനും, രാജാക്കന്മാരില്‍ പരമയോഗ്യനായ ജനകമഹാരാജാവും തമ്മില്‍ ഊഷ്മളമായ ഒരു ബന്ധം നിലനിന്നിരുന്നു. അദ്ദേഹം രാജാവായിരുന്നെങ്കിലും പരിത്യാഗിയുമായിരുന്നു. ഭക്തിനിര്‍ഭരമായ ആ ബന്ധം എങ്ങിനെ തുടങ്ങി എന്നതിനെപ്പറ്റി സദ്ഗുരു വിവരിക്കുന്നു.
വക്രിച്ച് വികൃതമായ ശരീരമുള്ള മഹാഗുരു അഷ്ടവക്രനും, രാജാക്കന്മാരില്‍ പരമയോഗ്യനായ ജനകമഹാരാജാവും തമ്മില്‍ ഊഷ്മളമായ ഒരു ബന്ധം നിലനിന്നിരുന്നു. അദ്ദേഹം രാജാവായിരുന്നെങ്കിലും പരിത്യാഗിയുമായിരുന്നു. ഭക്തിനിര്‍ഭരമായ ആ ബന്ധം എങ്ങിനെ തുടങ്ങി എന്നതിനെപ്പറ്റി സദ്ഗുരു വിവരിക്കുന്നു.
സദ്ഗുരു : ആയിരത്തില്‍പ്പരം വര്‍ഷങ്ങള്‍ക്കുമുമ്പ് അഷ്ടവക്രനെന്നു പേരുള്ള, മഹാനായ ഒരു ഗുരുവുണ്ടായിരുന്നു. അക്കാലത്ത് സമൂഹത്തില്‍ ആദ്ധ്യാത്മിക പരിവര്‍ത്തനങ്ങള്‍ വരുത്തിയ മഹാന്മാരായ യോഗികളില്‍ ഒരാളായിരുന്നു അദ്ദേഹം. ശരീരത്തില്‍ എട്ടുവിധ വക്രതകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. “അഷ്ടവക്രന്‍” എന്ന പദംകൊണ്ടുദ്ദേശിക്കുന്നതുതന്നെ എട്ടു വിധ വക്രതകള്‍ ഉള്ള ശരീരം ഉള്ളവന്‍ എന്നാണ്. അച്ഛന്‍റെ ശാപമാണ് അദ്ദേഹം ഇങ്ങനെയായിത്തീരാന്‍ കാരണം.
അഷ്ടവക്രന്‍ അമ്മയുടെ ഗര്‍ഭത്തിലായിരിക്കുമ്പോഴേ, അച്ഛനായ കാഹോളന്‍ നിരവധി പാഠങ്ങള്‍ പറഞ്ഞുകേള്‍പ്പിക്കുമായിരുന്നു. അച്ഛന്‍ മഹാപണ്ഡിതനായിരുന്നു. അങ്ങനെ സ്വത്വത്തെക്കുറിച്ച് നിരവധി മാനങ്ങള്‍ അമ്മയുടെ ഉദരത്തിനുള്ളില്‍വച്ചുതന്നെ ആ കുഞ്ഞു പഠിച്ചുകഴിഞ്ഞിരുന്നു. ഒരിക്കല്‍ കാഹോളന്‍, പാഠഭാഗങ്ങള്‍ ഉരുവിട്ട് പഠിപ്പിക്കവേ ഒരു തെറ്റുവരുത്തി. ഗര്‍ഭസ്ഥശിശുവായ അഷ്ടവക്രന്‍ ഉടന്‍തന്നെ “ഹും” എന്നൊരു നിഷേധശബ്ദം പുറപ്പെടുവിച്ചു. അച്ഛന് തെറ്റുപറ്റി എന്ന സൂചന നല്‍കുകയായിരുന്നു ഇനിയും ജനിച്ചിട്ടില്ലാത്ത ആ ശിശു.
ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ – കോപാന്ധനായ പിതാവ്, “നീ എട്ടുവൈകല്യങ്ങളോടെ പിറക്കാനിടയാകട്ടെ” എന്നു ശപിച്ചു. അങ്ങനെ അംഗവൈകല്യങ്ങളോടെ, കൈകാലുകളും, മുട്ടുകളും, കഴുത്തും, നെഞ്ചുമെല്ലാം വളഞ്ഞ് അഷ്ട്രവക്രശരീരിയായി ആ കുഞ്ഞ് പിറന്നു. ഒരിക്കല്‍ അഷ്ടവക്രന്‍ തീരെ കുട്ടിയായിരുന്നപ്പോള്‍, ജനകമഹാരാജാവ് സംഘടിപ്പിച്ച ഒരു സംവാദത്തില്‍ പങ്കെടുക്കാന്‍ അച്ഛനെ അനുഗമിച്ചു. ജനകമഹാരാജാവ് മഹത്തായ ഗുണങ്ങളുള്ള അസാമാന്യനായ ഒരു രാജാവായിരുന്നു. രാജാവായിരുന്നെങ്കിലും ജനകന്‍ ഒരു സത്യാന്വേഷി കൂടിയായിരുന്നു. ബോധോദയത്തിനായി അദ്ദേഹം വല്ലാതെ ദാഹിച്ചിരുന്നു. അദ്ധ്യാത്മികമൂല്യമുള്ള ഒട്ടനവധിപേരെ അദ്ദേഹം കൊട്ടാരത്തിലേക്ക് വിളിച്ചുവരുത്തുമായിരുന്നു. നന്നായി സല്‍ക്കരിച്ച്, ആവശ്യമുള്ളതെല്ലാം നല്‍കി അവരെ സഹായിക്കുമായിരുന്നു. തനിക്കും ആദ്ധ്യാത്മികമായ ഒരുണര്‍വുണ്ടാകുമെന്ന പ്രതീക്ഷയിലാണദ്ദേഹം ഇങ്ങനെയൊക്കെ ചെയ്തുപോന്നത്. എല്ലാദിവസവും തന്‍റെ കര്‍ത്തവ്യങ്ങളൊക്കെ അതിവേഗം നിര്‍വഹിച്ചശേഷം മണിക്കൂറുകളോളം, ക്ഷണിക്കപ്പെട്ട ആദ്ധ്യാത്മികജ്ഞാനികളോടൊപ്പം സംവാദങ്ങളിലും, ചര്‍ച്ചകളിലും അദ്ദേഹം ഏര്‍പ്പെടുമായിരുന്നു. അതിലൂടെ ആദ്ധ്യാത്മിക സാക്ഷാത്കാരത്തിനാണ് അദ്ദേഹം ശ്രമിച്ചുപോന്നത്.
ആദ്ധ്യാത്മികതയുടെ വ്യത്യസ്ത പാരമ്പര്യങ്ങളില്‍നിന്നു വരുന്ന ജ്ഞാനികളുമായുള്ള സംവാദങ്ങള്‍ ചിലപ്പോള്‍ ദിവസങ്ങളും, ആഴ്ചകളും കഴിഞ്ഞ് മാസങ്ങളോളം നീണ്ടുപോകും. ഇത്തരം സംവാദങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയിരുന്നു – കൈനിറയെ പണം അല്ലെങ്കില്‍ പൊന്ന്, കൊട്ടാരത്തില്‍ ഉന്നതമായ എന്തെങ്കിലും പദവി – ഇതെല്ലാമുറപ്പായിരുന്നു. ഇവര്‍ സാധാരണക്കാരായിരുന്നില്ല, ജ്ഞാനികളായിരുന്നു. ഇത്രയൊക്കെ ചെയ്തിട്ടും താന്‍ അഭിലഷിച്ച ആദ്ധ്യാത്മിക ഉണര്‍വ്വ്, 'ബോധോദയം' അദ്ദേഹത്തിനു ലഭിച്ചില്ല.
അങ്ങനെയിരിക്കെയാണ് കാഹോളനെ അദ്ദേഹം ക്ഷണിച്ചത്. അക്ഷ്ട്രവക്രനേയുംകൂട്ടി കാഹോളന്‍, ജനകമഹാരാജാവ് സംഘടിപ്പിച്ച സംവാദത്തില്‍ പങ്കെടുക്കാന്‍ യാത്രതിരിച്ചു. അവിടെ സന്നിഹിതരായിരുന്ന നിരവധി പണ്ഡിതന്മാരുമായി സംവാദം കൊഴുത്തു. ബുദ്ധിപരമായ നിരവധി ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടു. പ്രമാണങ്ങളില്‍നിന്നുള്ള വിവരണങ്ങളും അവയുടെ മറുപടിയായി അവതരിപ്പിക്കപ്പെട്ടു. ഇത്രയുമായപ്പോള്‍ അഷ്ടവക്രന്‍ എഴുന്നേറ്റുനിന്നു പറഞ്ഞു, “ഈ സംവാദം തികച്ചും വ്യര്‍ത്ഥമാണ്. ഇവിടെ ഇരിക്കുന്ന ഒരാള്‍ക്കും 'സ്വത്വം' എന്തെന്ന് അറിയില്ല. എല്ലാവരും സ്വത്വത്തെക്കുറിച്ചാണ് സംസാരിക്കുന്നത്, പക്ഷെ എന്‍റെ അച്ഛനുള്‍പ്പടെ, ഇവിടെ സംസാരിച്ച ഒരാള്‍ക്കും, സ്വത്വത്തെക്കുറിച്ച് ഒന്നും അറിയില്ല.”
ജനകമഹാരാജാവ് അഷ്ടവക്രനെ ഒന്ന് തുറിച്ചുനോക്കി. വികലമായ ശരീരത്തോടുകൂടിയ ഈ കൊച്ചുപയ്യന്‍ എന്തൊക്കയാണ് പറയുന്നത്. അദ്ദേഹം ചോദിച്ചു, “നീയിപ്പോള്‍ പറഞ്ഞതിനെ സാധൂകരിക്കാന്‍ നിനക്കു കഴിയുമോ? ഇല്ലെങ്കില്‍ ഈ വളഞ്ഞ ശരീരം പോലും നിനക്കു നഷ്ടമാകും.”
രാജാവിന്‍റെ സംശയത്തിന്, “എനിക്കുകഴിയും” എന്ന് അഷ്ടവക്രന്‍ ആത്മവിശ്വാസത്തോടെ മറുപടിപറഞ്ഞു.
ജനകന്‍ ആരാഞ്ഞു, “എങ്കില്‍ അങ്ങനെയാകട്ടെ, എന്താണ് നിനക്കു പറയുവാനുള്ളത്?”
“എന്‍റെ ആശയം സ്വീകരിക്കണമെങ്കില്‍, ഞാന്‍ പറയുന്നതെന്തും അനുസരിക്കാന്‍ താങ്കള്‍ തയ്യാറാകണം. അപ്പോള്‍ മാത്രമെ നിങ്ങള്‍ക്കായി എന്‍റെ ആശയം സമര്‍പ്പിക്കാനാവുകയുള്ളു. ഞാന്‍ താങ്കളോടാവശ്യപ്പെടുന്നത് അനുവര്‍ത്തിക്കാന്‍ തയ്യാറായാല്‍, താങ്കള്‍ക്ക് താങ്കളെ കണ്ടെത്താനാകുമെന്ന കാര്യത്തില്‍ താങ്കളെ തൃപ്തിപ്പെടുത്തുവാന്‍ എനിക്കു കഴിയും,” അഷ്ടവക്രന്‍ പറഞ്ഞു.
വളച്ചുകെട്ടില്ലാത്ത മറുപടിയില്‍ ജനകന്‍ സന്തുഷ്ടനായി.
“ശരി, താങ്കള്‍ക്ക് എന്തുവേണമെങ്കിളും നിര്‍ദ്ദേശിക്കാം, ഞാന്‍ അനുസരിക്കും.” രാജാവു പറഞ്ഞാല്‍ പറഞ്ഞതാണ്. കാര്യത്തിന്‍റെ ഗൗരവം ഉള്‍ക്കൊണ്ടുതന്നെയാണ് അദ്ദേഹം അതുപറഞ്ഞത്.
“ഞാന്‍ കാട്ടിലാണ് താമസിക്കുന്നത്. താങ്കള്‍ അവിടേക്കു വരുക, എന്നിട്ടാകാം ബാക്കി”, ഇതുപറഞ്ഞ് അഷ്ടവക്രന്‍ മടങ്ങിപ്പോയി.
ഈ പംക്തിയുടെ തുടര്‍ച്ച അടുത്ത വ്യാഴാ ഴ്ച :