അറിയാതെ കൈവന്ന ജ്ഞാനോദയം
തന്‍റെ ഉള്ളില്‍ എന്തോ ഒന്ന്‍ മൊട്ടിട്ടുണ്ടെന്നും, അതു വിടര്‍ന്നു പരിമളം പരത്തുമെന്നും, അതിനായി ധാരാളം ജോലികള്‍ ചെയ്യാനുണ്ടെന്നും ജഗ്ഗിക്കു തോന്നി. ആ സമയത്ത് ചില ഉറച്ച തീരുമാനങ്ങള്‍ എടുക്കേണ്ടതായ ആവശ്യം ഉണ്ടായി.
മഞ്ഞും തണുപ്പുമൊന്നും വകവക്കാതെ അദ്ദേഹം സഞ്ചാരം തുടര്‍ന്നു. ദിവസങ്ങളോളം ഭക്ഷണത്തെപ്പറ്റിയുള്ള ചിന്ത പോലുമില്ല്ലാതെ അദ്ദേഹം അലഞ്ഞു നടന്നു. “ഒരു പ്രത്യേക നിയോഗത്തിനാണ് ജന്മമെടുത്തിട്ടുള്ളത്'എന്നു പല ജ്ഞാനികളും പ്രവചിച്ചു.
അത് ഒരു മദ്ധ്യാഹ്നമായിരുന്നു. ചാമുണ്ടി മലയില്‍ ഒരു വൃക്ഷത്തണലില്‍ ജഗദീഷിന്‍റെ മോട്ടോര്‍സൈക്കിള്‍ നിര്‍ത്തിയിരുന്നു. ആ പ്രദേശം മുഴുവന്‍ ഒരുതരം നിശ്ശബ്‌ദതയുടെ ആവരണമണിഞ്ഞ് ഇലകള്‍ പോലും അനങ്ങാന്‍ മടിച്ച് മൌനമാചരിക്കുകയായിരുന്നു. വഴിയരികിലെ ഒരു പാറപ്പുറത്ത് ജഗദീഷ് ഇരിക്കുകയായിരുന്നു. അവിടെ ഇരുന്നാല്‍ താഴെ നിരത്തിലൂടെ വാഹനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും പോകുന്നതു കാണാന്‍ സാധിക്കും. അപ്പോഴാണ് ജഗദീഷിന് ആ അനുഭവമുണ്ടായത്.
മിഴികള്‍ തുറന്നിരുന്നു, പെട്ടെന്ന്‍ താനും താന്‍ ആസനസ്ഥനായിരിക്കുന്ന പാറയും ഒന്നാണ് എന്നും, ഇലകളും മരങ്ങളിലെ ശാഖകളും, ഇളംകാറ്റും, പാടുന്ന പറവകളും മേഘങ്ങളും എല്ലാം താന്‍ തന്നെയാണെന്നും അവയുമായി താന്‍ ഐക്യമായിക്കഴിഞ്ഞു എന്നുമുള്ള ഒരു അനുഭവമാണ് ഉണ്ടായത്. ഇതിനു മുന്‍പും പല പ്രാവശ്യം അദ്ദേഹം ആ ചാമുണ്ടി മലയില്‍ പോയിട്ടുണ്ട്. അവിടത്തെ പ്രകൃതി രമണീയത ആസ്വദിച്ചിട്ടുണ്ട്. ധ്യാനനിമഗ്നനായിരുന്നിട്ടുണ്ട്, പക്ഷേ ഇതുപോലെയൊരനുഭവം അദ്ദേഹത്തിനുണ്ടായിട്ടില്ല. ഈ പ്രപഞ്ചത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും ചലനങ്ങളും തന്നില്‍ താദാത്മ്യം പ്രാപിച്ചതുപോലെ, തന്നില്‍ ഐക്യമായതുപോലെ ഉള്ള തോന്നലാണ് അദ്ദേഹത്തിനുണ്ടായത്. മിഴികള്‍ തുറന്നുതന്നെയിരിക്കുമ്പോള്‍ ഉണ്ടായ ആ അനുഭവം നിമിഷനേരത്തേക്കു മാത്രമായിരിക്കും എന്നു കരുതി ജഗദീഷ് വാച്ചിലേക്കു നോക്കിയപ്പോഴാണ് നാലുമണിക്കൂര്‍ സമയമാണ് ആ അനുഭവത്തില്‍ മുഴുകിയിരുന്നത് എന്നദ്ദേഹത്തിനു മനസ്സിലായത്.
ഇതുപോലെയുള്ള സംഭവങ്ങള്‍ പിന്നെയും ഉണ്ടായി. ചിലപ്പോള്‍ രാത്രികളില്‍ കിടക്കയില്‍ എഴുന്നേറ്റിരിക്കുമ്പോള്‍ മറ്റൊരു ലോകത്തേക്ക് പ്രവേശിച്ചതുപോലെ തോന്നാറുണ്ട്. ആ ലോകത്തില്‍ നിന്നും തിരിച്ചു വരുമ്പോള്‍ നേരം പുലര്‍ന്നിരിക്കും. തനിക്കുണ്ടായ ഈ അസാധാരണ അനുഭവത്തെക്കുറിച്ച് ആരോടെങ്കിലും പറയണമെന്ന്‍ അദ്ദേഹത്തിനു തോന്നിയില്ല. കാടുകളിലും മലകളിലും സഞ്ചരിക്കുന്ന പതിവു തെറ്റിച്ചുമില്ല. അതിനുശേഷം വര്‍ഷത്തില്‍ രണ്ടു പ്രാവശ്യമെങ്കിലും സ്വാമി നിര്‍മ്മലാനന്ദയുടെ ആശ്രമം സന്ദര്‍ശിക്കുന്നതു ജഗദീഷ് ശീലമാക്കി. വനസഞ്ചാരത്തിനിടയില്‍ പല മഹാന്മാരെയും ജ്ഞാനികളെയും കാണാനുള്ള അവസരം അദ്ദേഹത്തിനു ലഭിച്ചു. ഒരിക്കല്‍ അദ്ദേഹം അക്തര്‍ ബാബാ എന്ന മുസ്ലീം ജ്ഞാനിയെ കണ്ടുമുട്ടി. അദ്ദേഹം ജഗദീഷിനോടു കൈ നീട്ടാന്‍ പറഞ്ഞു. അതനുസരിച്ച ജഗദീഷിന്‍റെ കൈയില്‍ ഒരു നാരങ്ങവച്ച് പിഴിഞ്ഞു. വന്നതു പാലായിരുന്നു. അതു കഴിച്ചപ്പോള്‍ അതിനു മധുരമുണ്ടായിരുന്നു. ഒരു ദിവസത്തില്‍ കൂടുതല്‍ അദ്ദേഹം ആ മഹാന്‍റെയൊപ്പം കഴിച്ചു കൂട്ടി. ചാമുണ്ടി മലയില്‍ തനിക്കുണ്ടായ അസാധാരണ അനുഭവത്തെക്കുറിച്ച് അദ്ദേഹത്തോടു പറഞ്ഞിട്ട് അതെങ്ങനെയാണുണ്ടായത് എന്നു ചോദിച്ചു. പക്ഷേ ആ മഹാന്‍ അതിനുമറുപടി പറയാതെ ജഗദീഷിന്‍റെ മുതുകില്‍ തട്ടി വാത്സല്യത്തോടുകൂടി ഒരു മന്ദഹാസവും പൊഴിച്ച് നടന്നു പോവുകയാണുണ്ടായത്.
അതുപോലെ തന്നെ വിശ്വേശരയ്യാ എന്നു പേരുള്ള ഒരു മഹാനെയും കണ്ടുമുട്ടി. അദ്ദേഹത്തോട് ഇക്കാര്യം പറഞ്ഞപ്പോള്‍, ഉണ്ടായ അനുഭവത്തെ അങ്ങനെതന്നെ സ്വീകരിക്കണമെന്നും അതിന്‍റെ കാരണങ്ങളെപ്പറ്റി വിശകലനം ചെയ്യേണ്ട ആവശ്യമില്ലെന്നുമാണ് അദ്ദേഹം ഉപദേശിച്ചത്. അരികിലുള്ള യോഗകേന്ദ്രങ്ങളില്‍ പോയി അവിടത്തെ അദ്ധ്യാപകരോടു പറഞ്ഞപ്പോള്‍ അവര്‍ക്ക് ഒന്നും മനസ്സിലായില്ല. അവരുടെ ഗുരുവിന് ജ്ഞാനം ലഭിച്ചപ്പോള്‍ ഇങ്ങനെ ഉണ്ടായതായി പറഞ്ഞു കേട്ടിട്ടുണ്ട് എന്നു മാത്രം അവര്‍ പറഞ്ഞു. പല യോഗാചാര്യന്മാരെയും സന്ദര്‍ശിച്ചെങ്കിലും ആര്‍ക്കും അങ്ങനെയൊരു അനുഭവം ഉണ്ടായതായി പറഞ്ഞില്ല. പക്ഷേ ജഗദീഷിനുണ്ടായ അനുഭവം വര്‍ണനാതീതമാണ്. ദിവസങ്ങള്‍ കടന്നുപോകും തോറും തനിക്ക് ചില മാറ്റങ്ങള്‍ സംഭവിക്കുന്നുവെന്ന്‍ അദ്ദേഹത്തിനു തോന്നി. കാണുന്ന എന്തു സാധനമായാലും അത് തന്നില്‍ ഐക്യമാകുന്നതു പോലെ ഒരവസ്ഥ. എന്തോ ഒരു നിയോഗത്തിനായി ജന്മമെടുത്തതുപോലെയുള്ള ചിന്തയില്‍ മുഴുകി അദ്ദേഹം ഒരുപാടു സമയം ഒരു പ്രവൃത്തിയിലും മുഴുകാതെ ഇരിക്കുമായിരുന്നു. തന്‍റെ ഉള്ളില്‍ എന്തോ ഒന്ന്‍ മൊട്ടിട്ടുണ്ടെന്നും അതു വിടര്‍ന്നു പരിമളം പരത്തുമെന്നും അതിനായി ധാരാളം ജോലികള്‍ ചെയ്യാനുണ്ടെന്നും അദ്ദേഹത്തിനു തോന്നി. ആ സമയത്ത് ചില ഉറച്ച തീരുമാനങ്ങള്‍ എടുക്കേണ്ടതായ ആവശ്യം ഉണ്ടായി. കോഴിവളര്‍ത്തല്‍കേന്ദ്രം, കെട്ടിടനിര്‍മാണം തുടങ്ങിയവയെ അഞ്ചു കൊല്ലക്കാലത്തേക്ക് നിര്‍ത്തിവക്കുക എന്നദ്ദേഹം തീരുമാനിച്ചു. എന്നിട്ട് കാശി, ബുദ്ധഗയ, ബദ്രീനാഥ്, ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളില്‍ യാത്ര ചെയ്‌തു.
ഓരോ സ്ഥലത്തും ഓരോ പുതിയ അനുഭവം ഉണ്ടായി. സാധാരണ മനുഷ്യര്‍ക്കൊന്നും ലഭിക്കാത്ത അനുഭവങ്ങള്‍ അദ്ദേഹത്തിനുണ്ടായി. മഞ്ഞും തണുപ്പുമൊന്നും വകവക്കാതെ അദ്ദേഹം സഞ്ചാരം തുടര്‍ന്നു. ദിവസങ്ങളോളം ഭക്ഷണത്തെപ്പറ്റിയുള്ള ചിന്ത പോലുമില്ല്ലാതെ അദ്ദേഹം അലഞ്ഞു നടന്നു. ചില ആശ്രമങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടെയുള്ള മഹാന്മാരും സന്യാസിമാരും അസാധാരണ വ്യക്തിയെ എന്ന മട്ടില്‍ ജഗദീഷിനെ കണ്ടു. “ഒരു പ്രത്യേക നിയോഗത്തിനാണ് ജന്മമെടുത്തിട്ടുള്ളത്. അതു കുറെ ദിവസങ്ങള്‍ക്കകം തന്നെ നിനക്കു മനസ്സിലാകും” എന്നു പ്രവചിച്ചു.
ഒരിക്കല്‍ മൈസൂറിനടുത്ത് കോമട്ടിഗിരി എന്ന മലയിലുള്ള 18 അടി ഉയരമുള്ള ഗോമട്ടീശ്വരന്‍ എന്ന നഗ്നശില്‍പ്പം കണ്ടപ്പോള്‍ താനും നഗ്നനായി നില്‍ക്കുകയാണെന്നദ്ദേഹത്തിനു തോന്നി. അതുപോലെ തന്നെ ബൈക്കില്‍ പോകുമ്പോള്‍ കാല്‍മുട്ടിനു കീഴെ ഒന്നുമില്ലാത്തതുപോലെ തോന്നിയിരുന്നു. ഇതുപോലെ പലതരം അനുഭവങ്ങള്‍ അദ്ദേഹത്തിനുണ്ടായി. ഈ പരിതസ്ഥിതിയിലാണ് യോഗ, ധ്യാന ക്ലാസുകള്‍ അദ്ദേഹം തുടങ്ങിയത്. ക്ലാസുകള്‍ക്ക് ആളുകളെ വിളിച്ചു കൊണ്ടുവരാനും മറ്റും അദ്ദേഹം ഒറ്റക്കു തന്നെ ശ്രമിച്ചു. ആയിടെ ക്ലാസില്‍ ചേരാനായി ഒരു യുവതി അവിടെ വന്നു. അവരുടെ വദനത്തില്‍ വിഷാദം നിഴലിച്ചിരുന്നു. പേരെന്താണെന്ന്‍ സദ്‌ഗുരു ചോദിച്ചപ്പോള്‍ `വിജയകുമാരി’ എന്നവര്‍ പറഞ്ഞു.