सद्गुरु

ചിലപ്പോഴൊക്കെ നിങ്ങള്‍ക്ക് ഇങ്ങനെ അനുഭവപ്പെട്ടിരിക്കാം, അതായത് എല്ലാറ്റിനോടും വെറുപ്പ് തോന്നുക, ആരെക്കണ്ടാലും ദേഷ്യം തോന്നുക, പരാജയപ്പെട്ടതുപോലെ ഒരുതരം ശൂന്യത മനസ്സില്‍ നിറഞ്ഞിരിക്കുന്നു എന്നു തോന്നുക. അങ്ങനെയൊക്കെ തോന്നുന്നുവെങ്കില്‍ നിങ്ങളുടെ ഉള്ളില്‍ മാനസിക ക്ഷീണം കടന്നു ചെല്ലാന്‍ നിങ്ങള്‍ അനുവദിച്ചിരിക്കുന്നു എന്നര്‍ത്ഥം.

മാനസിക ക്ഷീണം എന്തുകൊണ്ടുണ്ടാകുന്നു? അടിസ്ഥാനപരമായി നിങ്ങളില്‍ എന്തു സംഭവിക്കുന്നു?

നിങ്ങളുടെ ആഗ്രഹപ്രകാരം മറ്റൊരാള്‍ പ്രവര്‍ത്തിച്ചില്ല, പ്രതീക്ഷിച്ചതുപോലെ സംഭവിച്ചില്ല, ഇഷ്ടപ്പെട്ട ജീവിതം ലഭിച്ചില്ല. ചുരുക്കിപ്പറഞ്ഞാല്‍ നിങ്ങള്‍ക്ക് എന്താണോ ലഭിച്ചിട്ടുള്ളത്, അതു സ്വീകരിക്കാതെ നിങ്ങള്‍ അസ്വസ്ഥനാകുന്നു; എതിര്‍ക്കുന്നു. നിങ്ങള്‍ മാനസികമായി ക്ഷീണിച്ചിരിക്കുമ്പോള്‍ മറ്റുള്ളവര്‍ നിങ്ങളെ മനസ്സിലാക്കണം എന്നാഗ്രഹിക്കുന്നു. നിങ്ങളോടൊപ്പം മറ്റുള്ളവരും ദു:ഖിക്കണം എന്നും ആഗ്രഹിക്കുന്നു, സഹതാപം യാചിക്കുന്നു. എന്തൊരു ഭ്രാന്താണിത്!

നിങ്ങളുടെ ആഗ്രഹപ്രകാരമൊക്കെ ഈ പ്രപഞ്ചം ഇരിക്കണമെന്നു പറഞ്ഞാലെങ്ങനെ? നിങ്ങളുടെ താല്‍പര്യമനുസരിച്ച് മറ്റുള്ളവര്‍ എന്തിനു സ്വയം വഞ്ചിതരാകണം? അഹങ്കാരം എവിടെ ഉണ്ടെങ്കിലും അതിനു ശിക്ഷ കിട്ടുക തന്നെ ചെയ്യും. അപ്പോള്‍ മനസ്സിനു ക്ഷീണം ഉണ്ടാകും. അതു നിങ്ങളെക്കുറിച്ചുള്ള വിശ്വാസങ്ങളെ ഇല്ലാതാക്കും.

പുറത്തിരുന്ന് ആയുധങ്ങള്‍ കൊണ്ട് ആക്രമിക്കുന്നവരെ നമുക്കു നേരിടാന്‍ സാധിച്ചേക്കും. പക്ഷേ അകത്തു കയറിയിരുന്നുകൊണ്ട് കീറി മുറിക്കുന്ന മാനസിക ക്ഷീണം ഒരു വിഷ ആയുധമാണ്.

പുറത്തിരുന്ന് ആയുധങ്ങള്‍ കൊണ്ട് ആക്രമിക്കുന്നവരെ നമുക്കു നേരിടാന്‍ സാധിച്ചേക്കും. പക്ഷേ അകത്തു കയറിയിരുന്നുകൊണ്ട് കീറി മുറിക്കുന്ന മാനസിക ക്ഷീണം ഒരു വിഷ ആയുധമാണ്. നിങ്ങളെ നിങ്ങള്‍ തന്നെ ആക്രമിച്ചു നശിപ്പിക്കുന്നതുപോലുള്ള വിഡ്ഢിത്തമാണത്. എന്തിനെക്കുറിച്ചെങ്കിലും ചിന്തിച്ച് വിഷാദിച്ചു കൊണ്ടിരുന്നാല്‍ ഒരു ഫലവം ഉണ്ടാകില്ല. വിഷാദം എന്നത് ഓരോ വ്യക്തിക്കും വ്യത്യസ്തമായ അനുഭവമായിരിക്കും. ഒരു തീപ്പെട്ടിക്കോല്‍ ഉരച്ച് തീപിടിപ്പിക്കാന്‍ പറ്റിയില്ലെങ്കില്‍ ഒരാള്‍ ദു:ഖിതനാകും. അതേ സമയം വീടു തന്നെയും തീകത്തി നശിച്ചാലും അനങ്ങാതിരിക്കുന്ന ആള്‍ക്കാരുമുണ്ട്.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഒരു ദിവസം ജെനറല്‍ ഐസന്നോവര്‍ സ്വര്‍ഗ്ഗത്തില്‍ ചെന്നു. ആഴ്ചാവസാനം എനിക്ക് നരകം ചുറ്റി കാണാന്‍ അനുവാദം നല്‍കണമെന്ന്" ദൈവത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. "നരകത്തിലുള്ളവര്‍ സ്വര്‍ഗ്ഗം കാണണമെന്നു പറഞ്ഞാല്‍ അതില്‍ അര്‍ത്ഥമുണ്ട്. നിനക്കു നരകം കാണണമെന്നുള്ള മോഹം എന്തിനാണ്?" ദൈവം ചോദിച്ചു. "അവിടെ ഹിറ്റലര്‍ എന്തൊക്കെ യാതനകള്‍ അനുഭവിക്കുന്നു എന്നറിയണം" എന്നു പറഞ്ഞു ഐസന്നോവര്‍. ദൈവം നരകത്തിലേക്കുള്ള പാസ് കൊടുത്തു.

നരകത്തില്‍ ഹിറ്റ്ലര്‍ ശിക്ഷിക്കപ്പെടുന്ന സ്ഥലത്ത് ഐസന്നോവര്‍ പോയി. അവിടെ വൃത്തികേടുകള്‍ നിറഞ്ഞ രണ്ടാള്‍ പൊക്കമുള്ള ഒരു തൊട്ടിയില്‍ ഹിറ്റ്ലര്‍ മുഖം മാത്രം പുറത്തു കാണിച്ച് കഴുത്തുവരെ മുങ്ങി നില്‍ക്കുകയായിരുന്നു. പക്ഷേ മുഖത്ത് പ്രകാശം നിറഞ്ഞ പുഞ്ചിരി ഉണ്ടായിരുന്നു. അതുകണ്ട് ഐസന്നോവര്‍ അത്ഭുതം കൂറി. അദ്ദേഹം, "അസഹ്യമായ ദുര്‍ഗന്ധം വമിക്കുന്ന വൃത്തികേടുകളില്‍ മുങ്ങിക്കിടക്കുമ്പോള്‍ നിയെന്തു വിചാരിച്ചാണ് ചിരിക്കുന്നത്, ലജ്ജയില്ലാതെ?' എന്നു ഹിറ്റ്ലറോട് ചോദിച്ചു. "എന്‍റെ താഴെ നില്‍ക്കുന്നതാരാണെന്നറിയാമോ, മുസോളിനിയാണ്. മുസോളിനിയുടെ തോളിലാണ് ഞാന്‍ ചവിട്ടിനില്‍ക്കുന്നത്. അയാളുടെ സ്ഥിതി ഒന്നാലോചിച്ചു നോക്കൂڈ എന്നു പറഞ്ഞു പൊട്ടിച്ചിരിച്ചു ഹിറ്റ്ലര്‍.

നിങ്ങള്‍ പ്രതീക്ഷിക്കുന്നതുപോലെ ലോകം ചലിക്കണം, മറ്റുള്ളവര്‍ പ്രവര്‍ത്തിക്കണം എന്നുള്ള നിങ്ങളുടെ പ്രതീക്ഷ നിങ്ങളുടെ അഹങ്കാരം എന്ന ഭാരമാണ്. ആ ഭാരത്തെ നിങ്ങളുടെ കാലടിയില്‍ത്തന്നെ നശിപ്പിച്ചിട്ട് മുന്നോട്ടു പോകേണ്ടതാണ്.

ദു:ഖം, വിഷാദം തുടങ്ങിയ വികാരങ്ങള്‍ വ്യക്തിപരമാണ്. ഓരോ വ്യക്തിയിലും അതിന്‍റെ അളവ് വ്യത്യസ്തമായിരിക്കും. മറ്റൊരാളുമായി താരതമ്യം ചെയ്യുമ്പോള്‍ വിഷാദം കൂടുകയോ കുറയുകയോ ചെയ്യുന്നു, എന്നു കരുതിയാല്‍ അവ പുറത്തു നിന്നാണോ വരുന്നത്? അല്ല. നിങ്ങളുടെ മനസ്സിനുള്ളില്‍ നിന്നു തന്നെയാണ് വരുന്നത് അല്ലേ? നിങ്ങളുടെ മനസ്സിനെ സന്തോഷമയമാക്കുന്നതും ദു:ഖമയമാക്കുന്നതും നിങ്ങളില്‍ത്തന്നെ നിക്ഷിപ്തമായിരിക്കുകയാണ്.

നിങ്ങള്‍ പ്രതീക്ഷിക്കുന്നതുപോലെ ലോകം ചലിക്കണം, മറ്റുള്ളവര്‍ പ്രവര്‍ത്തിക്കണം എന്നുള്ള നിങ്ങളുടെ പ്രതീക്ഷ നിങ്ങളുടെ അഹങ്കാരം എന്ന ഭാരമാണ്. ആ ഭാരത്തെ നിങ്ങളുടെ കാലടിയില്‍ത്തന്നെ നശിപ്പിച്ചിട്ട് മുന്നോട്ടു പോകേണ്ടതാണ്. അല്ലെങ്കില്‍ ഓരോ ചുവടും വേദാനജനകമായിരിക്കും. ഓരോ തിരിവിലും ഭയം തോന്നും, വിശ്വാസം തകര്‍ന്ന് മനസ്സില്‍ ക്ഷീണം ഉണ്ടാകും. മനസ്സില്‍ വിരസത തോന്നുമ്പോഴൊക്കെ മറ്റുള്ളവരോടു ദേഷ്യം കാണിക്കുന്ന ശീലം ഒഴിവാക്കുക. നിങ്ങള്‍ തന്നെയാണ അതിനു കാരണം എന്നു മനസ്സിലാക്കുക.

ലോകത്തോടു ദേഷ്യപ്പെടരുത്. നിങ്ങളുടെ ന്യൂനതകള്‍ മനസ്സിലാക്കി അവയില്‍നിന്നും മാറാന്‍ കിട്ടിയ ഒരു നല്ല സന്ദര്‍ഭമാണതെന്നു കരുതുക. വേദനകളും വിഷമങ്ങളും നിറഞ്ഞ അനുഭവങ്ങള്‍ ജീവിതത്തിലെ പാഠങ്ങളായി കരുതി, പക്വത കൈവരാനുള്ള വരമാണെന്നു വിചാരിക്കുക. പ്രതീക്ഷകളെ വളര്‍ത്തിയതാണ് നിരാശയ്ക്കു കാരണം എന്നു മനസ്സിലാക്കുക. അഹങ്കാരം ഉപേക്ഷിക്കുക. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കും വില കല്‍പ്പിക്കുക. അവയെ നിങ്ങള്‍ക്കു വേണ്ട രീതിയില്‍ മാറ്റിയെടുക്കുവാനുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കുക. കിട്ടുന്ന അനുഭവങ്ങളെ പ്രയോജനപ്പെടുത്തുക.

ഞാന്‍ ആവശ്യപ്പെടുന്നതൊന്നും ലഭിക്കുന്നില്ലല്ലോ?

ഒരു കാര്യം മനസ്സിലാക്കുക. സൃഷ്ടിയില്‍ ഒരു ശക്തിയും നിങ്ങള്‍ക്കെതിരല്ല. പക്ഷേ നിങ്ങള്‍ അതു കൈകാര്യം ചെയ്യുന്ന രീതിയില്‍ നിന്നാണ് അതു തകര്‍ച്ചയിലേക്കോ, ഉയര്‍ച്ചയിലേക്കോ നയിക്കുന്നത്. ഒരു ദിവസം പുലര്‍വേളയില്‍ സൂര്യോദയത്തിന്‍റെ ഫോട്ടോ എടുക്കണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നു. പക്ഷേ അന്നത്തെ ദിവസം നല്ല മഴ പെയ്യുന്നു. നിങ്ങളുടെ ആഗ്രഹം സഫലീകരിക്കാത്തതില്‍ മനം നൊന്ത് ഈ ലോകത്തോടു തന്നെയും പിണങ്ങി, വീട്ടിലെ ഒരു മുറിയില്‍ അടച്ചു കിന്നതുകൊണ്ടുമാത്രം പ്രകൃതി നിങ്ങളോടു സഹതാപം കാണിച്ച് സ്വയം മാറുമോ?

പകരം മഴയെ ആസ്വദിക്കുക. ഒരു പക്ഷേ മനോഹരമായ ഒരു മഴവില്ല് കാണാനുള്ള സന്ദര്‍ഭം നിങ്ങള്‍ക്കു കിട്ടിയേക്കാം. അസുലഭമായ ഒരു ഛായാചിത്രം കിട്ടിയേക്കാം. അതൊന്നുമല്ലെങ്കിലും കുന്നുകൂടി കിടക്കുന്ന വീട്ടുപണികള്‍ ചെയ്തു തീര്‍ക്കാന്‍ കിട്ടിയ അവസരമായി അതിനെ സ്വീകരിക്കാമല്ലോ. നിങ്ങളുടെ നിയന്ത്രണത്തിനതീതമായ ശക്തികളാല്‍ നിങ്ങള്‍ ചെയ്യാന്‍ വിചാരിച്ചതു ചെയ്യാന്‍ പറ്റിയില്ല എന്നു വരാം, പക്ഷേ ചെയ്യാന്‍ പറ്റുന്നതും ചെയ്യാതെ വെറുതെ അലസനായി കിടക്കുന്നത് മണ്ടത്തരമാണ് അല്ലേ?