सद्गुरु

“ഞാന്‍ ചിന്തിക്കുന്നു, അതുകൊണ്ട് ഞാന്‍ ഉണ്ട്,”‌ അങ്ങിനെയാണെനിക്ക് തോന്നുന്നത്. ചിന്തകളില്ലെങ്കില്‍ പിന്നെ ഞാനില്ലല്ലോ. എന്നെക്കുറിച്ചും, ബാക്കിയുള്ളവരെക്കുറിച്ചും ഞാന്‍ ചിന്തിക്കുന്നു. ബാക്കിയുള്ളവരില്‍ കൂടെയല്ലെ ഞാനെന്നെ കാണുന്നത്?

സദ്‌ഗുരു: നിങ്ങള്‍ ജീവിച്ചിരിക്കുന്നു എന്ന്‍ നിങ്ങളറിയുന്നത്‌ ഇനിയൊരാള്‍ പറയുമ്പോഴാണൊ? നിങ്ങളുടെ മനസ്സില്‍ ഞാന്‍ എന്ന ഭാവമുണരുന്നതുതന്നെ നിങ്ങള്‍ ജീവിച്ചിരിക്കുന്നതു കൊണ്ടാണല്ലോ. നമ്മുടെ ചിന്താശക്തി വളരെയധികം പ്രബലമായിരിക്കുന്നു, ഒരു നിമിഷംപോലും ചിന്തിക്കാതിരിക്കാന്‍ വയ്യ എന്ന സ്ഥിതി. ചിന്തകള്‍ വളര്‍ന്നു നമ്മുടെ നിലനില്‍പുതന്നെ ചിന്തയെ ആശ്രയിച്ചിട്ടാണ്‌ എന്നായിരിക്കുന്നു. ഈ ചിന്തകളെന്ന മാറാപ്പ് മുഴുവനും ചാക്കിലാക്കി കെട്ടിപൂട്ടി വെച്ചാലും നിങ്ങളുടെ ജീവന്‍ നിലനില്‍ക്കുമെന്നതാണ്‌ സത്യം.

ഈ ചിന്തകളെന്ന മാറാപ്പ് മുഴുവനും ചാക്കിലാക്കി കെട്ടിപൂട്ടി വെച്ചാലും നിങ്ങളുടെ ജീവന്‍ നിലനില്‍ക്കുമെന്നതാണ്‌ സത്യം.

വാസ്‌തവത്തില്‍ എന്തിനെകുറിച്ചാണ്‌ നിങ്ങളുടെ ചിന്ത? അനുഭവങ്ങളില്‍ നിന്നും വാരികൂട്ടിയ അറിവുകള്‍. അതുതന്നെയല്ലേ പലരൂപഭാവങ്ങളില്‍ ചിന്തകളായി പൊന്തി വരുന്നത്‌? നിങ്ങളുടെ തലച്ചോറില്‍ എത്താത്ത എന്തെങ്കിലും ഒരു വിഷയത്തെകുറിച്ച്‌ നിങ്ങള്‍ക്കാലോചിക്കാനാവുമൊ? കഴിഞ്ഞ കാര്യങ്ങള്‍ പൊടിതുടച്ചും കഴുകിയും മിനുക്കിയും പുതിയ ചിന്തകളായി രൂപാന്തരം പ്രാപിക്കുന്നു. എന്നിട്ടും നിങ്ങള്‍ പറയുന്നു, “ഞാന്‍ ചിന്തിക്കുന്നു, അതുകൊണ്ട് ഞാന്‍ ഉണ്ട്”‌ അതു തന്നെയായിരിക്കുന്നു ലോകത്തിന്റെ ഗതിയും.

“ഞാന്‍ ചിന്തിക്കുന്നു, അതുകൊണ്ട് ഞാന്‍ ഉണ്ട്,”‌ എന്നതല്ല ശരി, നിങ്ങളുണ്ട്, അതുകൊണ്ട് നിങ്ങള്‍ ചിന്തിക്കുന്നു, അതാണു ശരി.

ജീവിതത്തിലെ ഏറ്റവും ആനന്ദപൂര്‍ണമായ നിര്‍വൃതിയുടെ ആത്മവിസ്‌മൃതിയുടെ നിമിഷങ്ങള്‍ നിങ്ങള്‍ അനുഭവിച്ചത്‌ മനസ്സില്‍ ചിന്തകള്‍ ശകലംപോലും ഇല്ലാതിരുന്നപ്പോഴാണ്‌. പൂര്‍ണമായ ശാന്തിയും സമാധാനവും നിങ്ങള്‍ നുകര്‍ന്നത്‌ ചിന്തകള്‍ ഒഴിഞ്ഞുമാറി നിന്ന വേളയിലാണ്‌. വേണമെങ്കില്‍ ഈ നിമിഷം മനസ്സിനെ ചിന്തകളില്‍ നിന്നും തീര്‍ത്തും അടര്‍ത്തിയെടുക്കാന്‍ നിങ്ങള്ക്ക് സാധിക്കും. അപ്പോഴും നിങ്ങളുണ്ടായിരിക്കും.

നിങ്ങള്‍ക്കെന്താണ്‌ വേണ്ടത്‌? ചിന്തിക്കുന്ന മനുഷ്യനായിരിണമോ, അതോ ജീവിക്കുന്ന ഒരു മനുഷ്യനായിരിക്കണമോ? തൊണ്ണൂറു ശതമാനം പേരും ജീവിതത്തെപറ്റി ചിന്തിക്കുന്നവരാണ്‌. അവര്‍ അവരുടെ ജീവിതം ജീവിക്കുന്നില്ല. എന്തെങ്കിലുമൊക്കെ ചിന്തിച്ചുകൂട്ടാന്‍ അത്‌ യുക്തി പൂര്‍വമാണെങ്കിലും അല്ലെങ്കിലും എല്ലാവര്‍ക്കുമാകും. യാഥാര്‍ത്ഥ്യവുമായി അതിനെന്തെങ്കിലും ബന്ധമുണ്ടാകണമെന്നില്ല. ജീവിതത്തെ മഹാപ്രതിഭാസവുമായി താരതമ്യം ചെയ്യുമ്പോള്‍ നിങ്ങളുടെ മാനസിക വ്യാപാരങ്ങള്‍ നന്നേ നിസ്സാരങ്ങളാണ്‌. എന്നാല്‍ നിങ്ങളെ സംബന്ധിച്ചിടത്തോളം ഈ നിസ്സാരതയ്ക്കാണ്‌ കൂടുതല്‍ ഗൌരവം. ഇതാണ്‌ നമ്മള്‍ ആദ്യം മാറ്റിയെടുക്കേണ്ടത്‌. നമ്മുടെ ശ്രദ്ധ ഗൌരവപൂര്‍വം ജീവിതത്തിന്റെ നേരെ തിരിയേണ്ടിയിരിക്കുന്നു.

ഈ ഭൂമി വര്‍ണിക്കാനാവാത്തവിധം അതിവേഗത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു. എല്ലാ ഗ്രഹങ്ങളും, ഉപഗ്രഹങ്ങളും, താരഗണങ്ങളും, പ്രപഞ്ചം തന്നേയും അവയുടെ കര്‍മപഥങ്ങളിലൂടെ മുറ തെറ്റാതെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഇതൊന്നും നിസ്സാരമായ കാര്യമല്ല. അതിനിടയില്‍ ഇവിടെ ഒരു മൂലയിലിരുന്നൊരാള്‍ എന്തൊക്കെയൊ ചിന്തിച്ചുകൂട്ടി കാലത്തെ പഴിക്കുന്നു!

എന്തു വേണമൊ അത്‌ ചിന്തിയ്ക്കാന്‍ നിങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ട്‌. അപ്പോള്‍ പിന്നെ എന്തുകൊണ്ട് ഹൃദ്യമായ, ശുഭകരമായ ചിന്തകളായിക്കൂടാ? നിങ്ങളുടെ കൈയ്യിലൊരു കംപ്യൂട്ടറുണ്ട്, എന്നാല്‍ അതിന്റെ കീപാഡ്‌ എവിടെയാണെന്നറിഞ്ഞുകൂട. അത്‌ കൈയ്യില്‍ കിട്ടിയിരുന്നുവെങ്കില്‍, ശരിയായ വാക്കുകള്‍ ടൈപ്പു ചെയ്യാമായിരുന്നു. ഇപ്പോള്‍ നിങ്ങള്‍ ചെയ്യുന്നത്‌, ഒരു പമ്പരവിഡ്‌ഢിയെപോലെ വെറുതെ അതിലിട്ടുകൊട്ടുകയാണ്‌. ഫലമോ? വരുന്നതെല്ലാം അനാവശ്യമായ വാക്കുകള്‍, ആര്‍ക്കും പ്രയോജനമില്ലാത്ത പാഴ്‌വാക്കുകള്‍!

എന്റേയോ നിങ്ങളുടേയോ ചിന്തകള്‍ക്ക്‌ യാതൊരു പ്രധാന്യവുമില്ല, ഇവിടെ പ്രാധാന്യമര്‍ഹിക്കുന്നത്‌ ഒന്നുമാത്രം – പ്രപഞ്ചം എന്ന ഈ മഹാപ്രതിഭാസം, ആ ഒരു സത്യം

‘ജീവിതത്തേക്കാള്‍ വലുതാണ്‌ താന്‍’ എന്ന ഭാവം, അതുകൊണ്ടുതന്നെ ലോകത്തെ മനസ്സിലാക്കാനുള്ള ഗ്രഹണശക്തിയും നിങ്ങള്‍ക്കു നഷ്‌ടപ്പെട്ടി രിക്കുന്നു. ഈ പ്രപഞ്ചവുമായി തുലനം ചെയ്യുമ്പോള്‍ താന്‍ ഏറ്റവും ചെറിയ മണ്‍തരിയേക്കാള്‍ ചെറുതാണെന്ന്‍ ഒരാളും മനസ്സിലാക്കുന്നില്ല. നമ്മുടെ വിചാരം ഈ ലോകം നിലനില്‍ക്കുന്നത്‌ നമ്മളെ ആശ്രയിച്ചിട്ടാണ്‌ എന്നാണ്‌. എന്റേയോ നിങ്ങളുടേയോ ചിന്തകള്‍ക്ക്‌ യാതൊരു പ്രധാന്യവുമില്ല, ഇവിടെ പ്രാധാന്യമര്‍ഹിക്കുന്നത്‌ ഒന്നുമാത്രം – പ്രപഞ്ചം എന്ന ഈ മഹാപ്രതിഭാസം, ആ ഒരു സത്യം.

Phto credit to : https://pixabay.com/p-1034159/?no_redirect