सद्गुरु

അന്വേഷി : അന്വേഷണത്തില്‍, ലോകത്തുടനീളം വിദ്യാഭ്യാസവും സമ്പത്തും ആത്മീയസാധനകള്‍ക്ക് തടസ്സം തന്നെയാണെന്ന്‍ കാണുന്നു. സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാവും. എന്തുകൊണ്ടാണ്‌ അങ്ങിനെ സംഭവിക്കുന്നത്‌?

സദ്ഗുരു : സ്ഥിതിവിവരക്കണക്കുകള്‍ അടിസ്ഥാനമാക്കി പാശ്ചാത്യ–പൌരസ്‌ത്യ സംസ്‌കാരങ്ങളെ തമ്മില്‍ താരതമ്യം ചെയ്‌താല്‍, വ്യത്യാസം വിദ്യാഭ്യാസത്തിലും സമ്പത്തിലും മാത്രമല്ലെന്ന്‍ കാണാം. വിവിധ സംസ്‌കൃതികള്‍ തമ്മില്‍ മൊത്തത്തില്‍തന്നെ വകഭേദങ്ങള്‍ ഒരുപാടുണ്ട്. ഉദാഹരണത്തിന്‌ ഭാരതത്തിനെയും അമേരിക്കയേയും എടുക്കാം. ഭാരതത്തിന് ശക്തമായ ആത്മീയപാരമ്പര്യമുണ്ടെന്നാണ്‌ കരുതപ്പെടുന്നത്‌. അമേരിക്കയെ ഒരു സാമ്പത്തിക സംസ്‌ക്കാരമായിട്ടാണ്‌ കാണുന്നത്‌. ആ സംസ്‌ക്കാരത്തില്‍ എല്ലാം സമ്പത്തില്‍ അധിഷ്‌ഠിതമാണ്‌. അതിനാല്‍ വ്യത്യാസം സാംസ്‌ക്കാരികമാണെന്നു നമുക്കു തറപ്പിച്ചു പറയാം. വ്യക്തിഗതമായി അവരുമായി താരതമ്യപ്പെടുത്തിയാല്‍, വലിയ വ്യത്യാസമൊന്നും കാണാനാവില്ല.

ഈ മണ്ണില്‍ നിലനിന്നിരുന്ന ആദ്ധ്യാത്മികത തേച്ചുമാഞ്ഞു പോകാതിരിക്കുവാനുള്ള കാരണവും, ഈ ആധുനിക യുഗത്തിലും അതിനിത്രയേറെ വളര്‍ച്ച ഉണ്ടാകാനുള്ള കാരണവും, വളരെ ഉറച്ച ഒരു സംസ്‌കാരം എന്നും നിലനിന്നിരുന്നതുകൊണ്ടാണ്‌.

ഭാരതത്തില്‍, വ്യാപകമായി ഒരു സാംസ്‌കാരിക പാരമ്പര്യം നിലനില്‍ക്കുന്നു. കിഴക്ക് മുതല്‍ പടിഞ്ഞാറു വരെ, തെക്ക് മുതല്‍ വടക്ക് വരെ, എവിടെപ്പോയാലും എല്ലായ്‌പ്പോഴും അത്‌ ലഭ്യമാകയാല്‍, ജനങ്ങള്‍ സ്വാഭാവികമായി ആ ദിശയിലേക്ക്‌ നയിക്കപ്പെടുന്നു. ഏതു സംസ്കാരത്തിന്‍റെ പാശ്ചാത്തലത്തിലും വളരുന്ന ഒരു കുട്ടി, പന്ത്രണ്ടോ പതിമൂന്നോ വയസ്സായാല്‍, ആ സംസ്‌കാരത്തില്‍ എന്തു ലഭ്യമാവുന്നുവോ, അതവന്‍ അവന്റെ ജീവിതശൈലിയിലോട്ട് അംഗീകരിച്ചിട്ടുണ്ടാവും. സ്വന്തം സംസ്‌കാരത്തില്‍ എന്ത്‌ ലഭിക്കും എന്നതിലുപരിയായി ഒരു വ്യക്തി ചിന്തിക്കണമെങ്കില്‍, അതിന്‌ സ്വല്‍പ്പം അതിമാനുഷമായ ബുദ്ധി വേണ്ടിവരും.

നിങ്ങള്‍ ഇഷ്‌ടപ്പെട്ടാലും ഇല്ലെങ്കിലും, ഭാരതത്തില്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ആദ്ധ്യാത്മികത നിങ്ങളെ സ്വാധീനിക്കുന്നു. കുടുംബത്തിലും സമൂഹത്തിലും എന്നല്ല എവിടെപ്പോയാലും, അത്‌ നിങ്ങളെ സ്‌പര്‍ശിച്ചു കൊണ്ടേയിരിക്കും. ഇങ്ങിനെ സംഭവിക്കുന്നത്‌ നിങ്ങളുടെ ആഗ്രഹപ്രകാരം തന്നെയാവണമെന്നില്ല. അത്‌ സര്‍വവ്യാപകമായിരിക്കുന്നതുകൊണ്ട്, എപ്പോഴും കണ്ടും കേട്ടുമിരിക്കുന്നതുകൊണ്ട്, നിങ്ങള്‍ക്കതിന്റെ സ്വാധീനം തടയാനാവില്ല എന്നുമാത്രം.

അതിനാല്‍ സ്ഥിതിവിവരക്കണക്കുകള്‍ എടുക്കുമ്പോള്‍, സാമ്പത്തികപുരോഗതിയും വിദ്യാഭ്യാസപശ്ചാത്തലവും മാത്രം അടിസ്ഥാനമാക്കുന്നത്‌ ശരിയല്ല. സമഗ്രമായ ഒരു സാംസ്‌കാരിക സമവാക്യം ഇവിടെയുണ്ട്‌. ഈ മണ്ണില്‍ നിലനിന്നിരുന്ന ആദ്ധ്യാത്മികത തേച്ചുമാഞ്ഞു പോകാതിരിക്കുവാനുള്ള കാരണവും, ഈ ആധുനിക യുഗത്തിലും അതിനിത്രയേറെ വളര്‍ച്ച ഉണ്ടാകാനുള്ള കാരണവും, വളരെ ഉറച്ച ഒരു സംസ്‌കാരം എന്നും നിലനിന്നിരുന്നതുകൊണ്ടാണ്‌. ആയിരക്കണക്കിന്‌ വര്‍ഷങ്ങള്‍ ഒരു സംസ്‌കാരം വലിയ പോറലൊന്നുമില്ലാതെ, അടിയുറച്ചു നിന്നു എന്നത് വളരെ ശ്രദ്ധേയമായ വിഷയം തന്നെയാണ്. വരാന്‍ പോകുന്ന കാലഘട്ടത്തിലും ആദ്ധ്യാത്മികത ഈ മണ്ണിന്‍റെ ഏറ്റവും വലിയ ശക്തിയായിത്തീരുമെന്നതിനു യാതൊരു സംശയവുമില്ല. എന്നിരുന്നാലും, ഒരു പുതിയ സംസ്‌കാരം ഉടലെടുക്കുമ്പോള്‍, സ്വാഭാവികമായും സാമ്പത്തികം തന്നെയായിരിക്കും പ്രധാന ഘടകം.

എവിടെ സംസ്‌കാരം പ്രാചീനമാണോ, അവിടെ ഈശ്വരാന്വേഷണം വളരെ സജീവമായിരിക്കും. നവീന സംസ്‌കാരം എവിടെയുണ്ടോ, അവിടെ സാമ്പത്തികവും സാമൂഹ്യവുമായ അഭ്യുന്നതിക്കായിരിക്കും പ്രാധാന്യം. പുതിയ സംസ്‌കാരങ്ങള്‍ക്ക്‌ തീരാത്ത വിശപ്പാണ്‌ – ജീവിക്കാനും അഭ്യുന്നതി നേടാനുമുള്ള വിശപ്പ്‌, എത്ര തിന്നാലും മതിയാകാത്ത വിശപ്പ്‌.
ഇനിയുള്ള ഒരു വിഷയം, എപ്പോഴാണോ ഒരു സമൂഹത്തിന്റെ സാമൂഹ്യവും സാമ്പത്തികവുമായ ആവശ്യങ്ങള്‍ നല്ല രീതിയില്‍ നിറവേറ്റപ്പെടുന്നത്‌, അപ്പോള്‍ മാത്രമേ, ഒരു വ്യക്തി എന്ന നിലയ്ക്കോ സംസ്‌ക്കാരം എന്ന നിലയ്ക്കോ, ജീവിതത്തിന്‍റെ അപ്പുറത്തെ അര്‍ത്ഥതലങ്ങളെക്കുറിച്ച്‌ മനുഷ്യന്‍ ചിന്തിച്ചു തുടങ്ങുകയുള്ളു. അനിവാര്യമായ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നതുവരെ, അവന്റെ ദൈനംദിന ജീവിതത്തിനു വേണ്ടി അവന്‍ ബദ്ധപ്പെട്ടുകൊണ്ടേയിരിക്കും.

ജീവിതസാഹചര്യങ്ങളാല്‍ കഷ്ടപ്പെടുന്ന ഒരുവനോട്‌ നിങ്ങള്‍ക്ക്‌ ദൈവശാസ്‌ത്രം പറയാനാവില്ല; തെരുവില്‍ വിശന്നു വലയുന്ന ഒരുവനോട്‌ നിങ്ങള്‍ക്ക്‌ ആദ്ധ്യാത്മികതയെക്കുറിച്ച്‌ മിണ്ടാനാവില്ല, അയാള്‍ക്ക്‌ അതുകൊണ്ടൊന്നും നേടാനില്ല, ഏതര്‍ത്ഥത്തിലായാലും.

ആദ്ധ്യാത്മിക ലക്‌ഷ്യം ജീവിതസാഫല്യമായി കൊണ്ടുനടക്കുന്ന ചിലര്‍ സ്വമനസ്സാലെ വിശന്നലയാന്‍ കെല്പുള്ളവരാണ്, അവര്‍ വ്യത്യസ്‌തരാണ്‌. തങ്ങളുടെ പൂര്‍വികര്‍ ഒരു സംസ്‌കാരം കെട്ടിപ്പടുക്കാന്‍ സഹിച്ച ത്യാഗങ്ങളുടെ അനന്തരഫലമാണത്‌, ആയിരമായിരം വര്‍ഷങ്ങളിലൂടെ പരിപക്വമായ ഒരു സംസ്‌കാരം! സര്‍വസംഗപരിത്യാഗമെന്ന ആത്മബോധം വികസിപ്പിച്ചെടുത്ത്‌ ജീവിതസൌഖ്യങ്ങള്‍ വെടിഞ്ഞ്‌, ആത്മസാക്ഷാത്‌കാരം തേടി, തെരുവിലൂടെ അലഞ്ഞു നടക്കുന്ന ഒരു പറ്റം മനുഷ്യര്‍, പഠിപ്പുള്ളവനും ഇല്ലാത്തവനും, പണമുള്ളവനും ഇല്ലാത്തവനും!

ഇതെല്ലാം ഈ ഭാരതസംസ്കാരത്തിലല്ലാതെ ലോകത്തൊരിടത്തും കാണാനാവില്ല. നിരവധി രാജാക്കന്മാരും ചക്രവര്‍ത്തിമാരും, തങ്ങളുടെ സിംഹാസനങ്ങള്‍ ത്യജിച്ച്‌, സമ്പത്തും സുഖവും സര്‍വ സൌഭാഗ്യങ്ങളും ഉപേക്ഷിച്ച്‌, ഭിക്ഷാടകരായി തെരുവിലിറങ്ങിയിട്ടുണ്ട്. വളരെ നീണ്ട ഒരു കാലഘട്ടത്തിലൂടെ ഇളക്കാനകത്തവിധം അടിത്തറ പാകിയിട്ടുള്ള ഒരു സംസ്‌കാരത്തില്‍ മാത്രമേ ഇങ്ങിനെ സംഭവിക്കുകയുള്ളു. ഇവിടെ അതിജീവനത്തെക്കാള്‍ മറ്റു മാനങ്ങള്‍ക്കുള്ള പ്രാധാന്യം ക്രമേണ വേരെടുത്തു; അതോടൊപ്പം വെറും അതിജീവനം എന്നതിനപ്പുറം ചിന്തിക്കുന്ന ഒരു മാനസികാവസ്ഥയും.

സര്‍വസംഗപരിത്യാഗമെന്ന ആത്മബോധം വികസിപ്പിച്ചെടുത്ത്‌ ജീവിതസൌഖ്യങ്ങള്‍ വെടിഞ്ഞ്‌, ആത്മസാക്ഷാത്‌കാരം തേടി, തെരുവിലൂടെ അലഞ്ഞു നടക്കുന്ന ഒരു പറ്റം മനുഷ്യര്‍, പഠിപ്പുള്ളവനും ഇല്ലാത്തവനും, പണമുള്ളവനും ഇല്ലാത്തവനും!

അതിജീവനത്തിനുള്ള അതിയായ മോഹവും അതിലേക്കുള്ള ബോധപൂര്‍വമുള്ള പ്രേരണയും, പാശ്ചാത്യ സംസ്‌കാരത്തില്‍ ഇവിടത്തേതിനേക്കാള്‍ കൂടുതല്‍ ശക്തമാണ്‌. ഇവിടെ ഒരു മരണം വരുമ്പോള്‍ അവിടുത്തുകാരേക്കാള്‍ ലാഘവത്തോടെ ഇവിടെയുള്ളവര്‍ അതിനെ കാണും. പാശ്ചാത്യസംസ്‌കാരം അതിന്‍റെ ശൈശവത്തിലായതിനാല്‍ അതിജീവനത്തിനുള്ള സഹജവാസന ശക്തമാണ്‌. പതിനായിരം വര്‍ഷങ്ങള്‍ക്കുശേഷം അവരും ഈ വഴിയ്ക്കുവരും, അപ്പോഴേക്കും ഭൌതികവും സാമൂഹികവുമായ

സുഖസൌകര്യങ്ങള്‍ക്കപ്പുറമുള്ള തലങ്ങളെക്കുറിച്ച്‌ അവര്‍ ചിന്തിച്ച്‌ തുടങ്ങും. ഇങ്ങനെയുള്ള മാറ്റങ്ങള്‍ക്ക്‌ ഓരോ സംസ്‌കാരവും ഇത്രയധികം കാലം കാത്തിരിക്കേണ്ടി വരുന്നു എന്നത്‌ നിര്‍ഭാഗ്യകരമാണ്‌. സംസ്‌കാരങ്ങള്‍ വളരെക്കാലം എടുത്തേക്കാം, എന്നാല്‍ വ്യക്തികള്‍ അത്രയും സമയം എടുക്കേണ്ടതില്ല. ഏതൊരു വ്യക്തിക്കും അവനവന്റേതായ പാത തിരഞ്ഞെടുക്കാമല്ലോ.