सद्गुरु

അമ്പേഷി : സദ്‌ഗുരു, ഈ സാധനകളില്‍ കൂടി ഫലവത്തായതെന്തെങ്കിലും ജീവിതത്തില്‍ നേടിയെടുക്കാനാകും എന്നു ഞാന്‍ ആശിക്കുന്നു. അങ്ങയുടെ പ്രതീക്ഷകള്‍ക്കനുസരിച്ച്‌ എനിക്ക്‌ ഉയരാന്‍ കഴിയുകയില്ല എന്നു ഞാന്‍ ഭയക്കുന്നു. ചിലപ്പോള്‍ ഞാന്‍ എന്നോടുതന്നെ ഈ ചോദ്യം ചോദിക്കും, "എന്തിനാണ്‌ ഈ സാധനകള്‍, അതിന്‍റെ ആവശ്യം എന്താണ്‌?”

സദ്‌ഗുരു : അപ്പോള്‍ പ്രതീക്ഷയ്ക്ക്‌ വകയുണ്ട്‌. എന്തോ പ്രതീക്ഷിച്ചുകൊണ്ടാണ്‌ നിങ്ങള്‍ ഇതെല്ലാം ചെയ്യുന്നത്‌. പ്രതീക്ഷയുള്ളിടത്തെല്ലാം ‘സംഭവിക്കുമോ ഇല്ലയോ’ എന്ന ആശങ്കയും ഉണ്ടാവും. നിങ്ങളുടെ ഉള്ളില്‍ എന്തിനെങ്കിലും വേണ്ടിയുള്ള ആഗ്രഹം ഉടലെടുക്കുമ്പോഴും, ഉള്ളില്‍ പ്രതീക്ഷ നിലനില്‍ക്കുമ്പോഴും, അതിനോടൊപ്പം തന്നെ ഭയവും നിരാശയും നേരിടേണ്ടി വരും. ഇപ്പോള്‍ ഇവിടെ നടക്കുന്ന ഈ സാധനകളില്‍ കൂടി എന്തെങ്കിലും സംഭവിക്കുമെന്നുള്ള പ്രത്യാശ പലരുടെയും മനസ്സിലുണ്ട്‌. ചിലര്‍ ശിവനെ കാണുമെന്ന്‍ പ്രതീക്ഷിക്കുന്നു, മറ്റു ചിലര്‍ കുണ്‌ഡലിനി ഉണര്‍ന്ന്‍ സഹസ്രാരത്തിലെത്തുമെന്ന്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇതെല്ലാം വെറും മോഹങ്ങള്‍ മാത്രം. മോഹങ്ങള്‍ എന്നാല്‍ പ്രതീക്ഷകളാണ്‌, മോഹങ്ങള്‍ എല്ലാം പ്രതീക്ഷകളാണ്‌. ആഗ്രഹങ്ങള്‍ ഇല്ലാത്തവര്‍ അനുഗ്രഹീതരാണ്‌, എന്തെന്നാല്‍ തോല്‍വിയെക്കുറിച്ചുള്ള ഭയം അവരെ അലട്ടുന്നില്ല. എന്തെങ്കിലും നഷ്‌ടപ്പെടുമെന്ന ഭയവും അവര്‍ക്കില്ല.

അന്വേഷി : ഈ ആഗ്രഹത്തെ എങ്ങിനെ ഒരാള്‍ക്ക്‌ മറികടക്കാനാകും?

സദ്‌ഗുരു : ചെയ്യുന്നതെല്ലാം തീവ്രമായി ചെയ്യുക എന്നുള്ളതായിരിക്കണം നിങ്ങളുടെ സാധന. പക്ഷെ സ്വതവേ ജീവിതത്തിന്‍റെ പ്രവര്‍ത്തനരീതി അങ്ങനെയല്ല എന്നാണ് കണ്ടു വരുന്നത് - അതായത് എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കു പ്രലോഭനമോ ഭീഷണിയോ വേണ്ടി വരുന്നു. സാഹചര്യങ്ങളുടെയോ, ചുറ്റുമുള്ളവരുടെയോ പ്രേരണയില്ലാതെ നിങ്ങള്‍ക്ക് ഒരു കാര്യം ചെയ്യണമെങ്കില്‍, അതില്‍നിന്നുള്ള ലാഭചിന്തയായിരിക്കും പ്രധാന പ്രേരണ. ആരുടെയെങ്കിലും പ്രേരണയാലോ, നിര്‍ബന്ധം കൊണ്ടോ ഒരു കാര്യം ചെയ്യേണ്ടിവരുക എന്നുള്ളത് ശോചനീയമായ അവസ്ഥയാണ്. അതേപോലെ തന്നെ, ആഗ്രഹം നിലനില്‍ക്കുവോളം കാലം, ‌ നിങ്ങള്‍ എന്തു പ്രവൃത്തിയില്‍ എര്‍പ്പെടുമ്പോഴും, , അതില്‍നിന്ന്‍ സന്തുഷ്‌ടിയും സംതൃപ്‌തിയും പ്രതീക്ഷിക്കുകയും, ആ പ്രതീക്ഷ നിങ്ങളെ മുന്‍പോട്ട്‌ നയിക്കുകയും ചെയ്യുന്നു. പ്രതീക്ഷ നിലനില്‍ക്കുവോളം, അതിന്റെ പര്യവസാനം നിങ്ങള്‍ മനസ്സില്‍ കണ്ട ദിശയില്‍ തന്നെ എത്തിച്ചേരുമോ എന്ന ആശങ്കയും നിങ്ങളോടൊപ്പമുണ്ടാവും.

സാധനയുടെ സ്വഭാവംതന്നെ അത്‌ നിരന്തരമായി വളര്‍ച്ചയിലേയ്ക്ക്‌ നയിച്ചു കൊണ്ടേയിരിക്കും എന്നതാണ്‌, എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ സാധന ഒരു തടസ്സമായിത്തീരാനും മതി

സാധനയുടെ സ്വഭാവംതന്നെ അത്‌ നിരന്തരമായി വളര്‍ച്ചയിലേയ്ക്ക്‌ നയിച്ചു കൊണ്ടേയിരിക്കും എന്നതാണ്‌, എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ സാധന ഒരു തടസ്സമായിത്തീരാനും മതി. പതാഞ്‌ജലി മഹര്‍ഷി കര്‍മ്മകാണ്‌ഡത്തിന്റെ രചനക്കു ശേഷം കൈവല്യപാദം മോക്ഷത്തിന്‍റെ മാര്‍ഗത്തിലേക്കു കടന്നപ്പോള്‍ അദ്ദേഹം പറഞ്ഞത്‌ 'നിങ്ങള്‍ക്ക്‌ നിമിഷ നേരത്തെ ഈശ്വര ദര്‍ശനം പലതരത്തില്‍ സാധ്യമാവാം' എന്നാണ്‌. ഇത്‌ രാസപദാര്‍ത്ഥങ്ങളുടെ ഉപയോഗത്തിലൂടെയോ, തുടര്‍ച്ചയായ മന്ത്രോച്ചാരണത്തിലൂടെയോ, കഠിന സാധനകളിലൂടെയോ, ഗാഢ സമാധിയിലൂടെയോ ഒക്കെയാവാം.

അന്വേഷി : രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗപ്രദമാകുമോ?

സദ്‌ ഗുരു : രാസ പദാര്‍ത്ഥങ്ങളെക്കുറിച്ചു പറയുമ്പോള്‍ ഓര്‍ക്കേണ്ട കാര്യം പതാഞ്‌ജലി ഒരു ശാസ്‌ത്ര ഗവേഷകനായിരുന്നു എന്നതാണ്‌. അദ്ദേഹം സാധാരണ പോലത്തെ ഒരു ഈശ്വരവിശ്വാസി ആയിരുന്നില്ല; അദ്ദേഹം യാതൊന്നിനേയും ഭയപ്പെട്ടിരുന്നില്ല. എല്ലാറ്റിനേയും വളരെ സൂക്ഷ്‌മതയോടെ അദ്ദേഹം നിരീക്ഷിച്ചു. സാധാരണ ഗതിയില്‍ ഒരു ദൈവജ്ഞന്‍ രാസപദാര്‍ത്ഥങ്ങളെക്കുറിച്ച്‌ പറയാറില്ല, എന്നാല്‍ പതാഞ്‌ജലി പറഞ്ഞത്‌ ദൈവജ്ഞാനത്തിന്‌ രാസപദാര്‍ത്ഥങ്ങളുടെ ഉപയോഗവും, ചെറിയ തോതിലാണെങ്കിലും ഒരു സാധ്യതയാണ്‌ എന്നാണ്‌. അവയുടെ ഉപയോഗം കൊണ്ട് ‌ എന്താണ്‌ സംഭവിക്കുക? എല്‍. എസ്‌.ഡി, മരിജൂവാന ഇവ ഉപയോഗിക്കുമ്പോള്‍ അവയുടെ പ്രവര്‍ത്തനംകൊണ്ട് ‌ എവിടെയോ വച്ച്‌ മനസ്സ്‌ ഉറച്ചു പോകുന്നു. ഒരു നിമിഷം മനസ്സില്‍നിന്ന്‍ മോചനം ലഭിച്ചാല്‍, ആ വിടവിലൂടെ ജീവിതത്തിന്റെ നിലനില്‍പ്പിനെ നോക്കിക്കാണാനായാല്‍, അത്‌ അത്യപൂര്‍വ്വമായ, അവിശ്വസനീയമായ അനുഭവമായിരിക്കും, എല്ലാം അഭൂതപൂര്‍വ്വമായിത്തീരും. അക്കാരണത്താല്‍ പലരും ഇത്തരം മരുന്നുകള്‍ക്ക്‌ അടിമയായിത്തീരുന്നു.

പക്ഷെ, ലഹരി പദാര്‍ത്ഥങ്ങള്‍ മാനസിക വിക്ഷോഭങ്ങള്‍ സൃഷ്‌ടിക്കും, അത്‌ മനസ്സിനെ ഛിദ്രമാക്കുന്നു. അടുത്ത തവണ മരുന്നിന്‍റെ അളവ്‌ കൂട്ടേണ്ടി വരുന്നു. മരുന്നിന്‍റെ പ്രവര്‍ത്തനത്താലുണ്ടാവുന്ന മോഹിപ്പിക്കുന്ന ഒരു 'ട്രിപ്പ്‌', അതും ക്രമേണ കുറഞ്ഞു കുറഞ്ഞില്ലാതാവുന്നു. നിങ്ങള്‍ നിസ്സഹായനായി മരുന്നിന്‌ അടിമയായിത്തീരുന്നു. നിങ്ങളുടെ മുന്നോട്ടുള്ള വളര്‍ച്ചയും മുരടിച്ചു പോകുന്നു.

രാസപദാര്‍ത്ഥങ്ങളിലൂടെ കുറച്ചുപേര്‍ക്കെങ്കിലും ബൃഹത്തായ അനുഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഞാന്‍ തള്ളിക്കളയുന്നില്ല, എന്നാല്‍ അതിലൂടെ സ്ഥായിയായ മാറ്റങ്ങളോ, ആദ്ധ്യാത്മിക വളര്‍ച്ചയോ ഉണ്ടാവുന്നില്ല

യഥാര്‍ത്ഥത്തില്‍ മനസ്സും ശരീരവുമെല്ലാം വെറും രാസപ്രക്രിയ മാത്രമാണ്‌. നിങ്ങള്‍ ഇപ്പോള്‍ ചെയ്‌തുകൊണ്ടിരിക്കുന്ന സാധനകളും, ശരീര വ്യവസ്ഥയില്‍ രാസപരിവര്‍ത്തനങ്ങള്‍ വരുത്താന്‍ വേണ്ടിയുള്ളവയാണ്‌. രാസപദാര്‍ത്ഥങ്ങളിലൂടെ കുറച്ചുപേര്‍ക്കെങ്കിലും ബൃഹത്തായ അനുഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഞാന്‍ തള്ളിക്കളയുന്നില്ല, എന്നാല്‍ അതിലൂടെ സ്ഥായിയായ മാറ്റങ്ങളോ, ആദ്ധ്യാത്മിക വളര്‍ച്ചയോ ഉണ്ടാവുന്നില്ല. അയാള്‍ പഴയനിലയില്‍ തുടരുന്നു. ദൈവകൃപ ലഭിക്കാത്തതിനാല്‍ അയാളുടെ വളര്‍ച്ച മുരടിച്ചു പോവുന്നു. അയാളില്‍ നിന്ന്‍ ഒരു സൌരഭ്യവും പരക്കുകയില്ല. വലിയ വലിയ അനുഭവങ്ങളെക്കുറിച്ച്‌ സംസാരിക്കാമെന്നല്ലാതെ, വാസ്‌തവത്തില്‍ അയാള്‍ ശുഷ്കിച്ചില്ലാതാവുന്നു. മരുന്നിന്‍റെ അളവ്‌ കൂടിക്കൊണ്ടിരിക്കും, പക്ഷെ മനുഷ്യന്‍ ചുരുങ്ങിപ്പോകും. ചരിത്രത്തില്‍ രേഖപ്പെടുത്തിയതിന്‌ എത്രയോ മുന്‍പുതന്നെ മനുഷ്യന്‍ ഇത്തരത്തിലുള്ള രാസപദാര്‍ത്ഥങ്ങള്‍ ആദ്ധ്യാത്മിക പാതയില്‍ ഉപയോഗിച്ചിരുന്നു. സാക്ഷാല്‍ ശിവന്‍തന്നെയാണ്‌ ഇത്‌ ആദ്യം ഉപയോഗിച്ചത്‌ എന്ന്‍ പുരാണങ്ങളില്‍ പറയുന്നുണ്ട്‌. അവിടെ നിന്നാണ്‌ തുടക്കം. ശിവന്‌ അത്‌ താങ്ങാനുള്ള കഴിവുണ്ട്‌, നിങ്ങള്‍ക്കതില്ല എന്ന്‍ മനസ്സിലാക്ക