ഗുരുശിഷ്യബന്ധം ജന്മജന്മാന്തരം തുടരുമോ?
അന്വേഷി: സദ്‌ഗുരു, ഗുരുവും ശിഷ്യനും തമ്മില്‍ കഴിഞ്ഞ ജന്മങ്ങളിലുണ്ടായിരുന്ന ബന്ധം വരും ജന്മങ്ങളിലും തുടരുമോ? അങ്ങയുമായി കഴിഞ്ഞ ജന്മങ്ങളില്‍ ബന്ധമുണ്ടായിരുന്ന ആരെങ്കിലും ഈ കൂട്ടത്തില്‍ ഉണ്ടോ?
അന്വേഷി: സദ്‌ഗുരു, ഗുരുവും ശിഷ്യനും തമ്മില്‍ കഴിഞ്ഞ ജന്മങ്ങളിലുണ്ടായിരുന്ന ബന്ധം വരും ജന്മങ്ങളിലും തുടരുമോ? അങ്ങയുമായി കഴിഞ്ഞ ജന്മങ്ങളില്‍ ബന്ധമുണ്ടായിരുന്ന ആരെങ്കിലും ഈ കൂട്ടത്തില്‍ ഉണ്ടോ?
അന്വേഷി: സദ്‌ഗുരു, ഗുരുവും ശിഷ്യനും തമ്മില്‍ കഴിഞ്ഞ ജന്മങ്ങളിലുണ്ടായിരുന്ന ബന്ധം വരും ജന്മങ്ങളിലും തുടരുമോ?
സദ്‌ഗുരു: അതെ, തീര്‍ച്ചയായും. സാധാരണഗതിയില്‍, ഈ ഒരു ബന്ധം മാത്രമേ ജന്മാന്തരങ്ങളിലായി തുടരുകയുള്ളു. തുടര്‍ന്നുകൊണ്ടേയിരിക്കുന്ന ഒരു പ്രക്രിയയാണിത്. ഭാര്യഭര്‍ത്താക്കന്മാരും കമിതാക്കളും, ഗാഢാനുരാഗം കാരണം ഇത്തരത്തില്‍ ജന്മാന്തരങ്ങളില്‍ ഒത്തു ചേര്‍ന്നിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങള്‍ വിരളമാണ്. സാധാരണയായി ഗുരുശിഷ്യബന്ധം മാത്രമേ ഇങ്ങിനെ നില്‍നില്‍ക്കുകയുള്ളു. മറ്റു ബന്ധങ്ങളെല്ലാം സൌകര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒത്തുചേരലാണ്. കാര്യം കഴിഞ്ഞാല്‍ ഭിന്നിച്ച് മാറും. ഇത് മനസ്സിലാക്കുന്നതിന് ആദ്യം നിങ്ങള്‍ക്ക് മാനുഷിക ബന്ധങ്ങള്‍ എന്താണെന്നും എന്തിനുവേണ്ടിയാണെന്നും ഒരു ധാരണയുണ്ടാവണം.
ജീവിതത്തില്‍ ബന്ധങ്ങള്‍ ഉണ്ടാക്കുന്നത് അവനവന്‍റെ വൈകാരികവും, ശാരീരികവും, സാമ്പത്തികവും, സാമൂഹികവും, ബൌദ്ധികവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും, ചുരുക്കം ചിലത് ഒരു ആശ്വാസത്തിനുവേണ്ടിയുമാണ്. ഇങ്ങനെ പല കാര്യങ്ങള്‍ക്കായി നിങ്ങള്‍ ബന്ധങ്ങള്‍ സ്ഥാപിക്കാറുണ്ട്; എന്നാല്‍ ഏതു തരത്തിലുള്ള ബന്ധങ്ങളായാലും അവയെല്ലാം അടിസ്ഥാനപരമായി ശാരീരിക ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളവയാണ്. ഇങ്ങിനെ ശരീരത്തെ അടിസ്ഥാനമാക്കിയിട്ടുള്ള ബന്ധങ്ങള്‍ ശരീരത്തോടൊപ്പം ആവിയായിത്തീരുന്നു. അതോടൊപ്പം അത് അവസാനിക്കുന്നു. ബന്ധങ്ങള്‍ ശാരീരിക പരിമിതികള്‍ക്കപ്പുറം – ശാരീരികം എന്നു പറയുമ്പോള്‍ അതില്‍ വൈകാരികവും മാനസികവുമായ ഘടനയും ഉള്‍പ്പെടും – എത്തിയാല്‍ മാത്രമേ ബന്ധങ്ങള്‍ ജന്മജന്മാന്തരങ്ങളായി നിലനില്‍ക്കുകയുള്ളു.
ചുരുക്കം സന്ദര്‍ഭങ്ങളില്‍ മറ്റു ചില ബന്ധങ്ങള്‍ ഭൌതീകാതീതമായി നിലനിന്നിട്ടുണ്ടെങ്കിലും, സാധാരണയായി ഗുരുശിഷ്യബന്ധം മാത്രമേ നീണ്ടു നീണ്ടു പോകുകകയുള്ളു. ഗുരുവിനെപ്പറ്റി ഒരു രൂപവും ശിഷ്യനില്ലായെങ്കിലും, ഗുരുവിന്‍റെ മനസ്സില്‍ എപ്പോഴും ശിഷ്യനുണ്ടാവും. ഈ ബന്ധം ഊര്‍ജത്തെ അടിസ്ഥാനമാക്കിയുള്ളതാണ്; വികാരത്തെയോ മനസ്സിനെയോ ശരീരത്തെയോ അടിസ്ഥാനമാക്കിയുള്ളതല്ല. ഊര്‍ജത്തെ അടിസ്ഥാനമാക്കിയുള്ള ബന്ധങ്ങള്‍, ജന്മാന്തരങ്ങളില്‍ ശരീരങ്ങള്‍ മാറുന്നതുപോലും അറിയുന്നില്ല. ഊര്‍ജത്തിന്‍റെ ലയനംവരെ അത് നിലനില്‍ക്കും. അതുവരെ അത് തുടര്‍ന്നുകൊണ്ടേയിരിക്കും. ഊര്‍ജത്തിനു പുനര്‍ജന്മം ഇല്ല; ശരീരത്തിനു മാത്രമേ പുനര്‍ജന്മമുള്ളു. ബന്ധങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് ഊര്‍ജം ഒറ്റ സ്രോതസ്സായി നിലനില്‍ക്കും. അതിനാല്‍ ഊര്‍ജത്തെ അടിസ്ഥാനമാക്കിയുള്ള ഈ ബന്ധം മാത്രമേ ജന്മാന്തരങ്ങളായി നിലനില്‍ക്കൂ.
അന്വേഷി : സദ്‌ഗുരു, അങ്ങയുമായി കഴിഞ്ഞ ജന്മങ്ങളില്‍ ബന്ധമുണ്ടായിരുന്ന ആരെങ്കിലും ഈ കൂട്ടത്തില്‍ ഉണ്ടോ?
സദ്‌ഗുരു : ഉണ്ട്, മുന്നൂറ്റി എഴുപത് കൊല്ലങ്ങള്‍ക്കുമുമ്പ് ഏതെങ്കിലും വിധത്തില്‍ ഞാനുമായി ബന്ധപ്പെട്ട മിക്കവരും – എന്നെ സഹായിച്ചവര്‍ മാത്രമല്ല, എന്നെ പീഡിപ്പിച്ചവരും – ഈ ചുറ്റുപാടുമൊക്കെത്തന്നെയുണ്ട് . എല്ലാവരും "ഈഷ ധ്യാനം” അഭ്യസിച്ചവരല്ല, എങ്കിലും അവര്‍ നമ്മോടൊപ്പമുണ്ട് . അത് അങ്ങിനെയാണ്; ജീവന്‍റെ പ്രവര്‍ത്തനം അത്തരത്തിലാണ്.
എന്തുകൊണ്ടാണ് എല്ലാവരും ഒരു സ്ഥലത്ത് എത്തിച്ചേരുന്നത്? മറ്റേ ദിശയില്‍ പോവാതെ ഈ ദിശയില്‍ കാറ്റുവീശുന്നതെന്തുകൊണ്ടാണ് എന്ന്‍ നിങ്ങള്‍ക്കറിയാമോ? ലോകത്തെല്ലായിടത്തും കാറ്റിന്‍റെ ഗതി ഇതു തന്നെയാണ്. സമുദ്രത്തിനു മുകളില്‍ ഈര്‍പ്പത്തിന്‍റെ അളവ് കൂടിയിരിക്കും. അതിനാല്‍ സാന്ദ്രതയും അന്തരീക്ഷമര്‍ദ്ദവും കൂടിയിരിക്കും. കര ചൂടാകുമ്പോള്‍ സാന്ദ്രത കുറയുന്നു. അവിടേക്ക് കാറ്റ് വീശുന്നു, മഴ പെയ്യുന്നു. മഴ പെയ്യുമ്പോള്‍ സാന്ദ്രതയും മര്‍ദ്ദവും കൂടുന്നു. കാറ്റ് തിരിച്ച് സമുദ്രത്തിലേക്ക് വീശുന്നു. കാറ്റിന്‍റെ ഗതി, കുറഞ്ഞ മര്‍ദ്ദം ഉള്ളിടത്തേക്കായിരിക്കും.
എവിടെ ശൂന്യതയുണ്ടോ അവിടേക്ക് മറ്റെല്ലാം തള്ളിക്കയറുന്നു. അതുപോലെ കര്‍മ്മ ഭാണ്ഡം ശൂന്യമായിരിക്കുന്നിടത്തേക്ക് (തന്നെ ചൂണ്ടിയിട്ട്) ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ജന്മജന്മാന്തരങ്ങളായി അതുമായി ബന്ധപ്പെട്ടിട്ടുള്ള മറ്റു കര്‍മ്മ ഭാണ്ഡങ്ങള്‍ അറിഞ്ഞോ, അറിയാതെയോ സാവധാനത്തില്‍ നീങ്ങിക്കൊണ്ടിരിക്കും. കൂടുതല്‍ സന്ദര്‍ഭങ്ങളിലും അറിയാതെയാണ് ഈ നീക്കം സംഭവിക്കുന്നത്, കാരണം അവര്‍ക്കെല്ലാം ഒരവസരം കൈവന്നിരിക്കുന്നു. ഒരു ഭാണ്ഡം ഒഴിഞ്ഞുകഴിഞ്ഞാല്‍, അതിന്‍റെ താങ്ങോടുകൂടി മറ്റുള്ളവര്‍ക്കും ശൂന്യതയ്ക്കുള്ള അവസരമുണ്ടാവുന്നു.
ചില സന്ദര്‍ഭങ്ങളില്‍ ഒരു ഒഴിയാറായ ഭാണ്ഡം, പഴയ കര്‍മബന്ധങ്ങള്‍തേടി, ഭാണ്ഡം ഒഴിവാക്കാന്‍ എത്താറുണ്ട്. ഇങ്ങിനെയുള്ള സന്ദര്‍ഭങ്ങള്‍ ഇരുകൂട്ടര്‍ക്കും അവര്‍ ബന്ധപ്പെട്ട കര്‍മത്തില്‍നിന്ന്‍ മോചനത്തിനുള്ള അവസരം സൃഷ്‌ടിക്കുന്നു, എന്നാല്‍ തങ്ങളുടെ ആന്തരികചലനങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നില്ല എങ്കില്‍ ഇത്തരം അവസരങ്ങള്‍ പാഴായിപ്പോകും. ഇവിടെ നിങ്ങളില്‍ ഒരാള്‍ക്ക് ഇത്തരത്തില്‍ ഒരനുഭവം ഉണ്ടായിട്ടുണ്ട് . നമുക്ക് ഭാരതിയോട് അവര്‍ക്ക് ഇത്തരത്തില്‍ നഷ്‌ടമായ ഒരവസരത്തെക്കുറിച്ച് ചോദിക്കാം.
ഭാരതി : ധ്യാനലിംഗ പ്രതിഷ്‌ഠയ്ക്ക് കുറച്ചുകൊല്ലങ്ങള്‍ക്കുമുമ്പ് ഒരു നാള്‍ സദ്‌ഗുരു എന്നോടു പറഞ്ഞു, എന്‍റെ റായിഗഡ് ജന്മത്തില്‍ എന്‍റെ പിതാവായിരുന്ന, ആദ്ധ്യാത്മിക പരിണാമത്തിന്‍റെ പൂര്‍ണതയില്‍ എത്താറായിട്ടുള്ള മഹാനായ ഒരാള്‍, എന്നെ കാണാന്‍ എത്തുമെന്ന്‍. അദ്ദേഹത്തിന്‍റെ വേഷം, ഭാവം, പ്രകൃതി ഇതെല്ലാം പറഞ്ഞുതന്നിട്ട് എന്നെ കാണാന്‍ അദ്ദേഹം മുപ്പതുദിവസത്തിനുളളില്‍ എത്തുമെന്നും സദ്‌ഗുരു പറഞ്ഞു. ധ്യാനത്തിന്‍റെ തെളിമയില്‍ ഈ പറഞ്ഞ രീതിയിലുള്ള രൂപം എന്‍റെ ചില ധ്യാന നിലകളില്‍ പലതവണ കണ്ടിട്ടുണ്ട്. ദക്ഷിണദിശയില്‍ നൂറോ ഇരുനൂറോ കിലോമീറ്റര്‍ ദൂരത്തു നിന്നാവും ഒരു മാസത്തിനുളളില്‍ അദ്ദേഹം എത്തുക എന്നും, വരുമ്പോള്‍ അദ്ദേഹത്തെ അകത്ത് വിളിച്ചിരുത്തി ഒരു നേരം ഭക്ഷണം വിളമ്പി കൊടുക്കണമെന്നും സദ്‌ഗുരു എപ്പോഴും പറയാറുണ്ട് . അങ്ങിനെ ചെയ്യുന്നതുകൊണ്ടുതന്നെ കാലങ്ങളായി എന്‍റെ കൂടെ ഒഴിയാതെ നിലനില്‍ക്കുന്ന ചില കര്‍മപാശങ്ങളില്‍നിന്ന്‍ മോചനം കിട്ടും എന്നും അദ്ദേഹം പറഞ്ഞു.
രണ്ടാഴ്‌ചയ്ക്കുശേഷം ഒരു ദിവസം രാവിലെ ഗേറ്റിലെ കാവല്‍ക്കാരന്‍ എന്നെ ഒരാള്‍ കാണാന്‍ വന്നു നില്‍ക്കുന്നതായി അറിയിച്ചു. എന്തുവേണമെന്ന്‍ അയാളോട് അന്വേഷിക്കാന്‍ പറഞ്ഞപ്പോള്‍, എന്നെ കാണണം എന്നറിയിച്ചു. എന്നാല്‍ “ദിനചര്യകളില്‍ മുഴുകിയിരുന്നതിനാല്‍, ഇപ്പോള്‍ ആരെയും കാണുവാന്‍ സാധ്യമല്ല” എന്നു പറഞ്ഞു. കുറെ സമയത്തിനുശേഷം ഞാന്‍ അറിഞ്ഞു, അയാള്‍ എന്നെ കാണണമെന്ന്‍ നിര്‍ബന്ധം പിടിച്ച് അവിടെത്തന്നെ നില്‍പ്പുണ്ട് എന്ന്‍. ക്ഷോഭത്തോടും, ജിജ്ഞാസയോടും വീട്ടില്‍ നിന്നിറങ്ങിവന്ന ഞാന്‍, എന്നില്‍നിന്ന്‍ പ്രത്യേകിച്ച് ഒന്നും പ്രതീക്ഷിക്കാതെ മാന്യതയോടെ അവിടെ നിന്നിരുന്ന ആളെ കണ്ടു. ഒരു പ്രത്യേക വാത്സല്യത്തോടെയുള്ള അദ്ദേഹത്തിന്‍റെ നോട്ടം ഞാന്‍ അവഗണിച്ചു.
ഞാന്‍ പറഞ്ഞു, "നിങ്ങള്‍ ആരെന്ന്‍ എനിക്കറിയില്ലല്ലോ, എനിക്ക് നിങ്ങളുമായി ഒരു ഇടപാടുമില്ലല്ലോ.” ഇത് പറഞ്ഞ് ഞാന്‍ തിരിഞ്ഞു നടന്നു. കുറെ സമയത്തിനുശേഷം പെട്ടെന്നൊരു ഉണര്‍വ് ഉണ്ടായതുപോലെ ഞാന്‍ ഓര്‍മ്മിച്ചു, “ഇതു തന്നെയല്ലേ ധ്യാനത്തില്‍ ഞാന്‍ കണ്ടതും സദ്‌ഗുരു വിവരിച്ചു തന്നതുമായ ആള്‍?” യാത്രയിലായിരുന്ന സദ്‌ഗുരുവുമായി ഉടന്‍തന്നെ ഞാന്‍ ബന്ധപ്പെട്ടു. സദ്‌ഗുരു ആദ്യം പറഞ്ഞത്, "അദ്ദേഹം വന്നു, കര്‍മ്മം ഒഴിവാക്കി തിരിച്ചുപോയി.” എന്‍റെ ഉണര്‍വില്ലായ്‌മ കൊണ്ടാണ് ആ അസുലഭസന്ദര്‍ഭം എനിക്ക് നഷ്ടപ്പെട്ടതെന്ന് ഞാന്‍ മനസ്സിലാക്കുന്നു.